Friday, October 2, 2009

കന്നുകാലിക്ലാസ്‌


വിമാനത്തില്‍ സഞ്ചരിച്ചതിന്റെപേരില്‍ അറസ്റ്റി ലായ ആനയെക്കാണാനായി ഉറുമ്പു പുറപ്പെട്ടു. പ്രത്യേകിച്ച്‌ കുഴപ്പക്കാരനല്ലാത്ത ആനയെ എന്തിനാണ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തതെന്ന്‌ ആലോചിച്ചാണ്‌ ഉറുമ്പു സ്റ്റേഷനിലേക്ക്‌ പോയത്‌. അ ങ്ങനെ പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഉറുമ്പിനെ അവിടെക്കണ്ട കാഴ്‌ച അമ്പരിപ്പിച്ചു. ആനച്ചേട്ടനതാ ഉടുതുണിയില്ലാതെ നില്‍ക്കുകയാണ്‌. കയ്യിലെന്തോ വലിയ പൊതിയും ഇരിപ്പുണ്ട്‌.
ഉറുമ്പ്‌ പെട്ടെന്ന്‌ സ്റ്റേഷനിലേക്കു കയറിച്ചെന്ന്‌ എസ്‌ഐയോടു സംസാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ എസ്‌ഐ കോണ്‍സ്‌റ്റബിളിനോടു വിളിച്ചു പറഞ്ഞു ആനയ്‌ക്കു ജാമ്യം കൊടുത്തേക്കാന്‍. അങ്ങനെ ജാമ്യത്തിലിറങ്ങി ആനയും ഉറുമ്പും വീട്ടിലേക്കു നടന്നു വരികയായിരുന്നു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ... ചേട്ടനെയെന്തിനാണു വിമാനത്തില്‍വച്ച്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത ത്‌. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ... എന്റെ കയ്യിലിരിക്കുന്ന ഈ പൊതി കണ്ടോ ഇതിനുള്ളില്‍ പശുവിന്റെ തുകലാ... ഇതും കയ്യില്‍പിടിച്ചുകൊണ്ടു പോയതിനാ എന്നെ അവന്മാര്‍ അറസ്‌റ്റു ചെയ്‌തത്‌.
അപ്പോള്‍ ഉറുമ്പു ചോദിച്ചു ചേട്ടനെന്തിനാ പശുവിന്‍ തുകലുമായി വിമാനത്തില്‍ കയറിയത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... ഒന്നും പറയേണ്ട. ഞാന്‍ വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറയുന്നതു കേട്ടു ഇത്‌ `കന്നുകാലി ക്ലാസാ' ണെന്ന്‌.
അപ്പോള്‍ ഞാനോര്‍ത്തു കന്നുകാലികളെ മാത്രമേ ഈ വിമാനത്തില്‍ കയറ്റുകയുള്ളൂവെന്ന്‌. ഉടന്‍ തന്നെ ഞാന്‍ ഒരു കന്നുകാലിയുടെ തുകലും വാങ്ങി അതു ധരി ച്ചുകൊണ്ടു വിമാനത്തിനുള്ളില്‍ കയറാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെനിന്ന സെക്യൂരിറ്റി വിസിലടിച്ചു.
പെട്ടെന്ന്‌ രണ്ടുമൂന്നു പോലീസുകാര്‍ ഓടിവന്ന്‌ എന്നെ പിടികൂടിയിട്ട്‌ ഇടി തുടങ്ങി. എന്നിട്ട്‌ അവന്‍മാര്‍ എന്നോടു ചോദിക്കുകയാ .... കന്നുകാലിയുടെ തോലുംധരിച്ച്‌ ആള്‍മാറാട്ടം നടത്തി വിമാനത്തില്‍ കയറിയാല്‍ നിന്നെ ആരും കണ്ടു പിടിക്കില്ലെന്നാണോ വിചാരിച്ചത്‌.

ഉറുമ്പിന്റെ ഉറിയടി


ശ്രീകൃഷ്‌ണജയന്തി ആഘോഷത്തിനിടയ്‌ക്ക്‌ മയക്കുവെടിയേറ്റ ആനയ്‌ക്ക്‌ ബോധം തെളിയുന്നതും കാത്തിരിക്കുകയായിരുന്നു ഉറുമ്പ്‌. അല്‍പസമയത്തിനുശേഷം ആനയ്‌ക്ക്‌ ബോധം തെളിഞ്ഞു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ചേട്ടാ.. ചേട്ടനെന്തു പരിപാടിയാ കാണിച്ചത്‌. ഉഗ്രന്‍ പരിപാടിക്കിടയിലാ ചേട്ടന്‍ വന്നുഴപ്പിയത്‌... എനിക്ക്‌ ഉറിയടിയില്‍ ഒന്നാം സ്ഥാനം കിട്ടിയേനേ. ചേട്ടന്‍ ഉറിയടി മത്സരത്തിനിടക്ക്‌ ഓടിക്കയറിയതുകൊണ്ട്‌ ശ്രീകൃഷ്‌ണ ജയന്തി പരിപാടികള്‍ ആകെ താറുമാറായി. ഉറുമ്പിന്റെ പരിഭവം കേട്ട ആന പറഞ്ഞു, എടാ... ഞാന്‍ നിന്നെ സഹായിക്കാനാ അങ്ങോട്ടു വന്നത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു, മദമിളകിയ ചേട്ടനെന്തിനാ മത്സരത്തിനിടയിലേക്കു കയറിയത്‌. എന്തെങ്കിലും എന്നോടു പറയാനുണ്ടായിരുന്നെങ്കില്‍ ഉറിയടി മത്സരത്തിനുശേഷം പറഞ്ഞാല്‍ പോരായിരുന്നോ.. അപ്പോള്‍ ആന പറഞ്ഞു, എടാ... ഞാന്‍ മദമിളകി വിരണ്ടു വന്നതല്ലായിരുന്നു, ഞാന്‍ നിന്നെ സഹായിക്കാനാ ഉറിയടി മത്സരത്തിലേക്കു വന്നത്‌. ആനയുടെ പറച്ചില്‍ കേട്ട ഉറുമ്പിന്‌ അതിശയമായി. അപ്പോള്‍ ചേട്ടന്‍ വിരണ്ടോടി വന്നതല്ലായിരുന്നോ... ഉറുമ്പു ചോദിച്ചു?. ആന പറഞ്ഞു, എടാ.. നീ ഉറിയടിക്കുന്നതു കണ്ടുകൊണ്ട ്‌ഞാന്‍ ആളുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു. കുറെനേരമായിട്ടും ആരും ഉറിയടിച്ചു പൊട്ടിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. നിനക്കാണെങ്കില്‍ നീളവുമില്ല. അതുകൊണ്ട്‌ നിനക്ക്‌ ഉറിയടിക്കാന്‍ പാകത്തിന്‌ സൗകര്യമുണ്ടാക്കാന്‍ വേണ്ടിയാ ഞാന്‍ ആളുകള്‍ക്കിടയില്‍നിന്നും ഓടിവന്ന്‌ നിന്നെ പൊക്കിയെടുത്തത്‌. ഞാന്‍ വന്ന്‌ നിന്നെ കോരിയെടുക്കുന്നതു കണ്ടപ്പോഴേക്കും അടുത്തുണ്ടായിരുന്ന ഒരുത്തന്‍ എന്നെ മയക്കുവെടി വച്ച്‌ താഴെയിടുകയായിരുന്നു. അവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ശരിയാക്കിയേനെ.

ക്വട്ടേഷന്‍


ഓണാഘോഷം ഗംഭീരമാക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ട്‌ പോകുകയായിരുന്നു ആനയും ഉറുമ്പും. ഇത്തവണ ഓണപ്പരിപാടിയില്‍ ഓണത്തല്ലും വേണമെന്നായിരുന്നു ഉറുമ്പിന്റെ അഭിപ്രായം. എന്നാല്‍ വഴക്കുകൂടാനും അടിപിടിയിലുമൊന്നും ആനയ്‌ക്ക്‌ താല്‍പര്യമില്ലായിരുന്നു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട്‌ വഴിയിലൂടെ നടക്കുന്നതിനിടയിലാണ്‌ പെട്ടെന്ന്‌ ഒരു എന്‍ഡവര്‍ കാര്‍ ചീറിപ്പാഞ്ഞ്‌ ഇവരുടെ സമീപത്തുകൂടിപ്പോയത്‌. കാര്‍ വേഗത്തില്‍ കടന്നുപോയ ഉടന്‍തന്നെ ആന നിലവിളിക്കാന്‍ തുടങ്ങി. കാര്യമറിയാതെ നിന്ന ഉറുമ്പിനോട്‌ ആന പറഞ്ഞു, എടാ.. ഉറുമ്പേ, ആ പോയ കാറിന്റെ ഒരുവശം എന്റെ കാലില്‍ മുട്ടി. എനിക്കു വേദനിക്കുന്നു. അപ്പോള്‍ ഉറുമ്പ്‌ ദേഷ്യത്തോടെ പറഞ്ഞു, ഹും... അവന്‍മാര്‍ക്ക്‌ അത്രയ്‌ക്ക്‌ അഹങ്കാരമോ.... ചേട്ടന്‍ ഇവിടെ ഇരിക്ക്‌, ഞാനിപ്പോ വരാം... ഉറുമ്പ്‌ പറഞ്ഞതുകേട്ടപ്പോള്‍ ആനയ്‌ക്കു പേടിയായി, എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു,.. എടാ ഉറുമ്പേ, എനിക്ക്‌ നിസാര പരിക്കേ ഉള്ളൂ... ഇതു സാരമില്ല. അവന്‍മാരെ വിട്ടേക്ക്‌... നമുക്ക്‌ വീട്ടില്‍ പോയേക്കാം. എന്നാല്‍ ആന പറഞ്ഞതു കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. എന്നിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ചേട്ടാ.... ചേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അവന്‍മാരെ ഞാനിപ്പോ ശരിയാക്കിത്തരാം... ഇതുപറഞ്ഞിട്ട്‌ ഉറുമ്പ്‌ വഴിയില്‍ക്കൂടി വന്ന ഒരു ബൈക്ക്‌ തടഞ്ഞുനിര്‍ത്തി അതില്‍ക്കയറി കാറിന്റെ പിറകേ വച്ചുപിടിച്ചു. അതേസമയം ഉറുമ്പു തിരികെ വരുന്നതുംകാത്ത്‌ ആന വഴിയില്‍ കാത്തിരുന്നു. എന്നാല്‍ കുറേനേരം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണുന്നില്ല. ഉറുമ്പിനെ കാത്തിരുന്ന ആനയാണെങ്കില്‍ വഴിവക്കിലിരുന്ന്‌ മയങ്ങിപ്പോയി. പെട്ടെന്നാണ്‌ ഒരു ബഹളം കേട്ട്‌ ആന ഞെട്ടിയുണര്‍ന്നത്‌. വഴിയില്‍ക്കൂടി ആളുകള്‍ ഓടിപ്പോകുന്നതുകണ്ട ആന ആള്‍ക്കാരോട്‌ കാര്യം തിരക്കി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, റോഡിനു നടുവില്‍ ഒരു എന്‍ഡവര്‍ കാര്‍ കിടക്കുന്നുണ്ട്‌. സമീപത്ത്‌ ആരോ ഒരാള്‍ തല്ലുകൊണ്ട്‌്‌ കിടക്കുന്നു. ഇതുകേട്ടയുടനേ ആന വിചാരിച്ചു. തന്നെ ഇടിപ്പിച്ചിട്ടു പോയ കാറായിരിക്കും അവിടക്കിടക്കുന്നത്‌. പാവം അതിന്റെ ഡ്രൈവറെ ഉറുമ്പ്‌ ശരിപ്പെടുത്തിക്കാണും. ഇതുപറഞ്ഞിട്ട്‌ ആന സംഭവസ്ഥലത്തേക്കു കുതിച്ചു. അവിടെച്ചേന്നപ്പോള്‍ കണ്ട കാഴ്‌ച വളരെ ഭീതിജനകമായിരുന്നു. തന്റെ കൂട്ടുകാരന്‍ ഉറുമ്പ്‌ ബോധമറ്റ്‌ റോഡില്‍ കിടക്കു ന്നു. പെട്ടെന്ന്‌ ആന അവിടെക്കൂടിനിന്നവരില്‍ ഒരാളോടു കുറേവെള്ളം വാങ്ങി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. ഉടന്‍തന്നെ ഉറുമ്പിനു ബോധം തെളിഞ്ഞു. അപ്പോള്‍ ആന ചോദിച്ചു, എടാ... നീ വളരെ ധൈര്യസമേതം ഒരു കാറിനു പിറകേ പായുന്നതു കണ്ടല്ലോ, പിന്നെന്താ നിനക്കു സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഒന്നും പറയണ്ടാ.. ഇനി എനിക്ക്‌ ഓണത്തല്ലു കൂടേണ്ടി വരില്ല. ഉറുമ്പിന്റെ വിഷമത്തോടെയുള്ള പറച്ചില്‍കേട്ട്‌ ആന കാര്യം പിന്നെയും തിരക്കി. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ചേട്ടാ...ചേട്ടനെ ഇടിച്ചിട്ടു പോയ കാറിന്റെ പിറകേ അതിസാഹസികമായാണ്‌ ഞാന്‍ പോയത്‌. ഒടുവില്‍ അവന്‍മാരെ ഞാന്‍ ഓവര്‍ടേക്ക്‌ ചെയ്‌ത്‌ പിടികൂടി.
ഞാന്‍ കാറിനു മുമ്പില്‍ എന്റെ ബൈക്ക്‌ നിര്‍ത്തിയിട്ട്‌ അവന്‍മാരോട്‌ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ.... മര്യാദയ്‌ക്ക്‌ കാറോടിക്കാന്‍ നിനക്കൊക്കെ അറിയാന്‍ മേലേടാ. നീയൊന്നും ആണുങ്ങളുടെ തല്ലുകൊള്ളാഞ്ഞിട്ടാ ഇത്രേം വേഗത്തില്‍ കാറോടിച്ചു പോകുന്നത്‌ അല്ലേ.... നിന്നെയൊക്കെ ഞാനിന്നു ശരിയാക്കും. ഇതു പറഞ്ഞിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ആന ചോദിച്ചു പിന്നെന്താ സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഹൊ.. പിന്നെന്തു സംഭവിക്കാനാ... എന്റെ വെല്ലുവിളി തീര്‍ന്നതും കാറിനുള്ളില്‍നിന്നും അഞ്ചാറുപേര്‍ ഇറങ്ങിവന്നു. വടിവാളും കുറുവടിയുമായി ഇറങ്ങിയ അവന്‍മാര്‍ എന്നോടു പറഞ്ഞു, `ക്വട്ടേഷന്‍' സംഘത്തെയാണോടാ നീ വെല്ലുവിളിക്കുന്നത്‌, നിന്റെ എല്ലു ഞങ്ങള്‍ നുറുക്കുമെടാ... ഇത്രയും പറഞ്ഞിട്ട്‌ അവന്‍മാര്‍ എന്നെ ശരിക്കുമങ്ങു പെരുമാറി.

ഹെലികോപ്‌ടര്‍ അപകടം


ആന യാത്ര ചെയ്‌ത ഹെലികോപ്‌ടര്‍ വനത്തിനുള്ളില്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത കേട്ടാണ്‌ ഉറുമ്പ്‌ ഉറക്കമുണരുന്നത്‌. വാര്‍ത്ത കേട്ടതും ഉറുമ്പ്‌ ആകെ പരവശനായി.
എന്റെ ആനച്ചേട്ടന്‌ യാതൊരു അപകടവും വരുത്തരുതേ എന്ന്‌ ഉറുമ്പ്‌ ഉള്ളുരുകി പ്രാര്‍ഥിച്ചു. ആനയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍പെട്ടിരിക്കുന്നത്‌ നല്ലമലയിലെ കൊടുംവനത്തിലാണ്‌. അപകടത്തില്‍പ്പെട്ട്‌ മരിച്ചവരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടടുക്കുന്നതിനായി ഉറുമ്പും സംഘാംഗങ്ങളും നല്ലമല റേഞ്ചിലെ കൊടുംവന ത്തിനുള്ളിലേക്ക്‌ യാത്ര തിരിച്ചു.
ആനയോടൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നതായാണ്‌ എല്ലാവരും പറയുന്നത്‌. വനമേഖലയിലെത്തിയ ഉറുമ്പും കൂട്ടരും കുറെദൂരം മുന്നോട്ട്‌ പോയപ്പോഴാണ്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എണ്ണയുടെ അംശം കാണുന്നത്‌. അതോടെ ഉറുമ്പിന്‌ ഉറപ്പായി. ഈ പരിസരത്തെവിടെയോ ആ ണ്‌ ഹെലികോപ്‌ടര്‍ തകര്‍ ന്നു വീണിരിക്കു ന്നതെന്ന്‌. ഉറുമ്പും കൂട്ടരും തെരച്ചില്‍ തുടങ്ങി. അവസാനം കത്തിക്കരിഞ്ഞ നിലയില്‍ തകര്‍ന്ന ഹെലികോപ്‌ടര്‍ കണ്ടെത്തി. ഒപ്പം നാലുപേരുടെ മൃതദേഹവും. ഉറുമ്പിന്‌ ആകെ ടെന്‍ഷനായി. ആനയെവിടെ? ആനയെ കാണാനില്ല. ഉറുമ്പ്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അപ്പോഴാണ്‌ മരത്തിന്റെ മുകളില്‍ നിന്നും ഒരു ദീനരോദനം ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്‌. ഉറുമ്പ്‌ ശബ്ദം കേട്ട ഭാഗത്തെ മരത്തിലേക്ക്‌ നോക്കി. ആന ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു. ഉറുമ്പും കൂട്ടരും ഒരുവിധത്തില്‍ ആനയെ താഴെയിറക്കി. എന്നിട്ട്‌ ഉറുമ്പ്‌ ആനയോട്‌ ചോദിച്ചു. എന്താ ആനച്ചേട്ടാ സംഭവിച്ചത്‌. `എന്റെ ഉറുമ്പേ ഒന്നും പറയണ്ട. അമേരിക്കയില്‍ നിന്നു വന്നവര്‍ നമ്മുടെ നല്ലമലയിലെ കൊടുംവനം കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. എനിക്കു മാത്രമേ ആ സ്ഥലം അറിയുകയുള്ളെന്ന്‌ ആരോ പറഞ്ഞു. അവര്‍ എന്നെയുംകൂട്ടി ഹെലികോ പ്‌റ്ററില്‍ നല്ലമല കാണാനായി പോയതാ. അങ്ങനെ ഹെലികോപ്‌റ്ററില്‍ ഞങ്ങള്‍ പോകവേ നല്ലമലയി ലെത്തിയ പ്പോഴേക്കും കോപ്‌ടര്‍ തകര്‍ന്നു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, കോപ്‌റ്റര്‍ തകര്‍ന്നിട്ട്‌ അവരെല്ലാം കത്തിക്ക രിഞ്ഞല്ലോ,.... ചേട്ടന്‍ മാത്രമെ ങ്ങനെയാ ജീവനോടെ രക്ഷപെട്ടത്‌. അപ്പോള്‍ ആന പറഞ്ഞു,... ഹൊ.. ഒന്നും പറയണ്ട.. കോപ്‌റ്ററില്‍ ആകെ ഒരു പാരച്യൂട്ട്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കോപ്‌റ്റര്‍ അപകടത്തി ല്‍പ്പെട്ടയുടനെ അവരെല്ലാംകൂടി പാരച്യൂട്ട്‌ തോളില്‍കെട്ടി ചാടാനൊരുങ്ങി. പെട്ടെന്ന്‌ ഞാന്‍ അവരുടെ കയ്യില്‍നിന്ന്‌ പാരച്യൂട്ടു തട്ടിപ്പറിച്ചുകൊണ്ട്‌ താഴേക്ക്‌ ഒറ്റച്ചാട്ടം. എന്റെ കാലക്കേടിന്‌ പകുതിവച്ച്‌ പാരച്യൂട്ടിന്റെ ചരട്‌ പൊട്ടിപ്പോയി. അങ്ങനെ ഞാന്‍ വന്നു വീണത്‌ ഈ മരത്തിന്റെ ചില്ലയി ലാ. ദൈവാധീനത്തിന്‌ എന്റെ ജീവന്‍പോകാ തെ രക്ഷപെട്ടു.

ഓണപ്പൂക്കളം


പതിവില്ലാതെ വെളുപ്പാന്‍ കാലത്ത്‌ ഉറുമ്പിന്റെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ ആന ഉണര്‍ന്നത്‌. സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല എന്നു പിറുപിറുത്തുകൊണ്ട്‌ ആന വീടിനു വെളിയിലേക്കിറങ്ങി. അപ്പോഴതാ, ഉറുമ്പ്‌ കയ്യില്‍ ഒരു നോട്ടീസും പിടിച്ചുകൊണ്ട്‌ കിതച്ചു നില്‍ക്കുകയാണ്‌. വെളുപ്പിനെ എന്തിനാടാ കിടന്നു നിലവിളിക്കുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ ആന ഉറുമ്പിനോട്‌ കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ആനച്ചേ ട്ടാ... അറിഞ്ഞോ.. നമ്മുടെ ക്ലബില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള മത്സരമുണ്ട്‌. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്‌ പത്തു പവന്‍ സ്വര്‍ണമാ സമ്മാനമായി ലഭിക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... നിനക്കൊരു പണിയുമില്ലേ..... അത്തപ്പൂക്കള മത്സരമെ ന്നാക്കെ പറഞ്ഞാല്‍ വള രെ റിസ്‌കു പിടിച്ച കാര്യമാ... നമുക്കൊന്നും പറഞ്ഞ പരിപാടിയല്ല. നീ വേറെ കാര്യം നോക്ക്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... നമ്മള്‍ മത്സരത്തിനിറങ്ങിയാല്‍ ഉറപ്പായും നമുക്കുതന്നെ ഒന്നാം സമ്മാനംലഭിക്കും. ഉറുമ്പ്‌ ആനയെ വളരെനേരം നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആന തീരുമാനിച്ചു.
അങ്ങനെ ഇരുവരും കുളിച്ചൊരുങ്ങി പൂക്കളമത്സരത്തിന്‌ പോകാന്‍ തയാറായി. അവര്‍ രണ്ടുപേരും വിവിധ തരം പൂക്കള്‍ ശേഖരിച്ചു മത്സരത്തിന്‌ യാത്രയായി. മത്സരം നടക്കുന്ന ഹാളില്‍ എത്തിയതോടെ എല്ലാ മത്സരാര്‍ഥികളും തങ്ങള്‍ക്ക്‌ നിശ്ചയിച്ച സ്ഥലത്ത്‌ പൂക്കളം തീര്‍ക്കാന്‍ റെഡിയായി നിന്നു. ആകെ പത്തു മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. എങ്ങനെയും ഒന്നാമതെത്താന്‍ ആനയും ഉറുമ്പും കിണഞ്ഞു പരിശ്രമിക്കാന്‍ തീരുമാനിച്ചു.
പൂക്കളമത്സരം തുടങ്ങി. എല്ലാവരും പൂക്കളൊക്കെ ഭംഗിയായി നിരത്തി പൂക്കളം തീര്‍ത്തു. പൂക്കളമൊക്കെ തീര്‍ത്തു കഴിഞ്ഞപ്പോഴാണ്‌ ആന എല്ലാവരുടേയും പൂക്കളം ശ്രദ്ധിച്ചത്‌. മറ്റുള്ളവരുടെയൊക്കെ അത്തപ്പൂക്കളം വളരെ ഭംഗിയായിട്ടുണ്ട്‌. തങ്ങള്‍ ഇട്ട പൂക്കളമാണെങ്കില്‍ വളരെ ബോറും. ആന ഉറപ്പിച്ചു, ഇത്തവണ സമ്മാനമില്ല. ആന ഉറുമ്പിനോടു പറഞ്ഞു, എടാ.. വാ.. നമുക്കുപോയേക്കാം.... മറ്റുള്ളവരുടെയൊക്കെ പൂക്കളം എ ന്തു രസമാ കാണാന്‍. നമ്മുടെമാത്രം വളരെ വൃത്തികേടും. ആനയുടെ പറച്ചില്‍ കേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ.. എന്തായാലും നമ്മളള്‍ ഇവിടെ വളരെ കഷ്‌ട പ്പെട്ടു വന്നതല്ലേ.. ഫലമറിയുന്നതുവരെ ഇവിടെ കാത്തിരിക്കാം. ചേട്ടന്‍ നോക്കിക്കോ.. നമുക്കുതന്നെയായിരിക്കും ഒന്നാംസ്ഥാനം.
ഉറുമ്പു പറഞ്ഞത്‌ കാര്യമാക്കാതെ ഫലമറിയുന്നതുവരെ കാത്തിരിക്കാന്‍ ആന സമ്മതിച്ചു. അവസാനം വിധികര്‍ത്താക്കളെത്തി മത്സരാര്‍ഥികളെ ഹാളിനു പുറത്താക്കി മത്സരത്തിനു മാര്‍ക്കിടാന്‍ തുടങ്ങി.
കുറെനേരം കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ഫലം വന്നു. എല്ലാവരെയും പിന്തള്ളി ആനയും ഉറുമ്പും ഒന്നാമതെത്തി. പത്തുപവന്‍ സ്വര്‍ണവും കിട്ടി. രണ്ടാളും വളരെ സന്തോഷത്തോടെ വീട്ടിലേക്ക്‌ പോകാന്‍ തുടങ്ങി. വഴിക്ക്‌ ആന ഉറുമ്പിനോട്‌ ചോദിച്ചു: `എന്നാലും നമുക്കെങ്ങിനെ ഒന്നാം സ്ഥാനം കിട്ടി. നമ്മളെക്കാട്ടിലും നന്നായിട്ടല്ലേ മറ്റുള്ളവരെല്ലാം പൂക്കളം തീര്‍ത്തത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു `എന്റെ ആനച്ചേട്ടാ ഞാന്‍ നേരത്തേ പറഞ്ഞില്ലേ.... പേടിക്കേണ്ടാന്ന്‌... ആനയ്‌ക്കു പിന്നെയും സംശയമായി തങ്ങള്‍ക്കുതന്നെ എങ്ങനെയാണ്‌ ഒന്നാം സ്ഥാനം കിട്ടിയതെന്ന്‌. അവസാനം ഉറുമ്പ്‌ ആനയോട്‌ സത്യം വെളിപ്പെടുത്തി. ഉപയോഗിച്ചത്‌ യഥാര്‍ഥ പൂക്കളാണോ എന്നറിയാന്‍ വേണ്ടി വിധികര്‍ത്താക്കള്‍ പൂക്കളത്തിലെ പൂക്കള്‍ മണത്തുനോക്കുന്നൊരു ചടങ്ങുണ്ട്‌. ഞാന്‍ മറ്റുള്ളവരുടെ പൂക്കളത്തില്‍ എല്ലാം മുളകുപൊടി വിതറിയിട്ടാ ഹാളീന്ന്‌ പുറത്തുപോയത്‌....

നുഴഞ്ഞുകയറ്റം


ആനയും ഉറു മ്പും സ്വാതന്ത്ര്യദിന പരേഡ്‌ കാണാന്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ പോയി. എല്ലാ വര്‍ഷ വും ടി.വിയില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനപരേഡ്‌ കണ്ടിട്ടുള്ളൂ. അതുകൊണ്ട്‌ ഇത്തവണ നേരിട്ടുതന്നെ ഗ്രൗണ്ടില്‍ പോയി പരേഡ്‌ കാണാന്‍ ആനയും ഉറുമ്പും തീരുമാനിച്ചു.
അങ്ങനെ അവര്‍ രണ്ടുപേരും ഗ്രൗണ്ടിന്റെ പ്രധാന കവാടത്തിലെത്തി. അപ്പോഴാണ്‌ ഇരുവരും അറിയുന്നത്‌ പാസില്ലാതെ അകത്തുകയറ്റില്ലെന്ന്‌. വിശിഷ്‌്‌ടാതിഥിയായി മന്ത്രി സല്യൂട്ട്‌ സ്വീകരിക്കാന്‍ ഗ്രൗണ്ടില്‍ വരുന്നുണ്ടെന്നും അതുകാരണം ശക്‌്‌തമായ സുരക്ഷാപരിശോധന കഴിഞ്ഞശേ ഷമേ കാണികളെ ഗ്രൗണ്ടിനകത്തേക്ക്‌ കയറ്റുകയുള്ളൂവെന്നും മറ്റും അറിയുന്നത്‌. എന്തായാലും പാസില്ലെങ്കിലും എല്ലാവരോടുമൊപ്പം ക്യൂവൊക്കെ നിന്ന്‌ ആനയും ഉറുമ്പും പരിശോധനയൊക്കെ കഴിഞ്ഞ്‌ പോലീസുകാരുടെ കൈയുംകാലും പിടിച്ച്‌ ഒരുതരത്തില്‍ ഗ്രൗണ്ടിന്‌ അകത്തുകയറി. പുറകുവശത്തായി കിട്ടിയ ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും ഇരുന്നു.
പരേഡ്‌ തുടങ്ങി. മന്ത്രി സല്യൂട്ട്‌ സ്വീകരിച്ചു. അതു കഴിഞ്ഞ്‌ സ്വാതന്ത്ര്യദിനയോഗം തുടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ്‌ പോലീസുകാര്‍ ആ കാഴ്‌ച കണ്ടത്‌. ഒരു പശു ഗ്രൗണ്ടിലൂടെ നുഴഞ്ഞുകയറുന്നു. പശുവിന്റെ പുറത്തെന്തോ വച്ചുകെട്ടിയിട്ടുണ്ട്‌. ആ കാഴ്‌ച കണ്ട്‌ എല്ലാവരും ഞെട്ടി.
ഇനി മന്ത്രിയെ വധിക്കാന്‍ വല്ലതുമാണോ ഇവന്‍ ഗ്രൗണ്ടിനകത്ത്‌ നുഴഞ്ഞു കയറിയത്‌. മന്ത്രിക്ക്‌ തീവ്രവാദഭീഷണിയുള്ളതിനാല്‍ പോലീസുകാര്‍ ഞെട്ടി. ഉടന്‍ പോലീസുകാര്‍ ഗ്രൗണ്ട്‌ വളഞ്ഞു. പശുവിനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടങ്ങി. പല പോലീസുകാര്‍ക്കും പേടി തോന്നി. പശുവിന്റെ പുറത്തു കെട്ടിവച്ച പൊതിയില്‍ ബോംബായിരിക്കുമോ. പൊട്ടിത്തെറിച്ചാല്‍ തങ്ങളുടെ കുടുംബം അനാഥമായതു തന്നെ.
അപ്പോള്‍ ഈ കാഴ്‌ച കണ്ട ഉറുമ്പ്‌ ഉടനെ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റു. ധൈര്യസമേതം പശുവിന്റെ അടുക്കല്‍ ചെന്ന്‌ പശുവിന്റെ കാതില്‍ എന്തോ മന്ത്രിച്ചു കുശലം പറഞ്ഞു. പിന്നീട്‌ അവന്റെ പുറത്തു കെട്ടിവച്ച പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞു. പൊതി പൊട്ടിയില്ലെന്നു മാത്രമല്ല ഭയപ്പെട്ടതുപോലെ ഒ ന്നും സംഭവിച്ചില്ല. എല്ലാവര്‍ക്കും ആശ്വാസമായി. എങ്കിലും പോലീസുകാര്‍ പോലും ഭയപ്പെട്ടിടത്ത്‌ ഒരു ഉറുമ്പ്‌ പോയി ആ പൊതിക്കെട്ട്‌ എടുത്ത്‌ വലിച്ചെറിയാന്‍ കാണിച്ച ധൈര്യത്തിന്‌ ഒരു ഉപഹാരം നല്‍കാന്‍ എല്ലാവരും തീരുമാനിച്ചു. അങ്ങനെ അവിടെച്ചേര്‍ന്ന സ്വാതന്ത്ര്യ ദിന യോഗത്തില്‍ ഉറുമ്പിന്‌ ഒരു ഉപഹാരം കിട്ടി. ഉപഹാരവുമൊക്കെ വാങ്ങി ഉറുമ്പും ആനയും തിരിച്ചു വീട്ടിലേക്കു യാത്രയായി.
അപ്പോള്‍ ആന ഉറുമ്പിനോട്‌ ചോദിച്ചു. അല്ല നീയിതെങ്ങനെയാണ്‌ പോലീസുകാര്‍ പോലും ഭയന്നിടത്ത്‌ ഇത്ര ധൈര്യത്തോടെ പശുവിന്റെ അടുത്തെത്തി അവന്റെ ദേഹത്തു കെട്ടിവച്ച ബോംബ്‌ പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞതെന്ന്‌. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു. എന്റെ ആനച്ചേട്ടാ ഈ മനുഷ്യന്‍മാരൊക്കെ എത്ര പേടിത്തൊണ്ടന്‍മാരാണെന്നോ. ആ പശുവില്ലേ അവനെന്റെ അയല്‍പക്കത്തുള്ളവനാ. അവനും നമ്മളെപ്പോലെ പരേഡ്‌ കാണാന്‍ വന്നതാ. സമയം പോയതുകൊണ്ട്‌ അവന്‌ പ്രധാന കവാടത്തിലൂടെ അകത്തുകയറാന്‍ പറ്റിയില്ല. അതാ അവന്‍ ആരും കാണാതെ നുഴഞ്ഞുകയറിയത്‌. അവന്റെ ദേഹത്ത്‌ കെട്ടിവച്ചതേ ബോംബൊന്നുമല്ല, ഉച്ചയ്‌ക്കുള്ള പൊതിച്ചോറായിരുന്നേ...

ജലരാജന്‍


നെഹ്‌റു ട്രോഫി വള്ളം കളി കാണാനായി ആനയും ഉറുമ്പും പോവുകയാണ്‌. പോകുന്ന വഴിക്ക്‌ ഇരുവരും കഴിഞ്ഞ വര്‍ഷത്തെ ഓരോ കഥകളും മറ്റും പറഞ്ഞുകൊണ്ടാണ്‌ നടക്കുന്നത്‌. അങ്ങനെ ഇരുവരും വള്ളംകളി നടക്കുന്ന പുന്നമടക്കായലിന്റെ തീരത്തെത്തി. അവിടെയെത്തിയപ്പോഴതാ, സൂചികുത്താന്‍ ഇടമില്ലാതെ ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒരുവിധത്തില്‍ ഇരുവരും ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി കായലോരത്ത്‌ തങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇരിപ്പിടം തരപ്പെടുത്തി.
വള്ളംകളിയുടെ ഫൈനല്‍ മത്സരമാണ്‌ നടക്കാന്‍ പോകുന്നത്‌. പെട്ടെന്നാണ്‌ വെടിയൊച്ച മുഴങ്ങിയത്‌. ആളുകള്‍ ആര്‍പ്പുവിളികളോടെ ആര്‍ത്തുവിളിച്ചു. ഓളപ്പരപ്പിന്റെ താളത്തിനൊപ്പം വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ നീങ്ങുകയാണ്‌. ഏതാനും മിനിട്ടുകള്‍ മാത്രം ബാക്കി. എല്ലാവള്ളങ്ങളേയും പിന്തള്ളിക്കൊണ്ട്‌ ചമ്പക്കുളം ചുണ്ടന്‍ ഒരു വള്ളപ്പാടകലെ മുമ്പിലെത്തിയിരിക്കുകയാണ്‌. ജനങ്ങള്‍ ആരവം മുഴക്കുകയാണ്‌. അപ്പോള്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിമത്സരത്തിലെ ജേതാക്കളായി കൊല്ലം ബോട്ട്‌ക്ലബിന്റെ ചമ്പക്കുളം വള്ളത്തിനെ തരഞ്ഞെടുത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പരിസരം മറന്നുകൊണ്ട്‌ ചാടിയെണീറ്റ ആന കാല്‍വഴുതി വെള്ളിത്തിലേക്കു വീണു. ആന വെള്ളത്തില്‍ വീണപ്പോള്‍ ആളുകള്‍ എല്ലാവരും സ്‌തംഭിച്ചുപോയി. നീന്തലറിയാത്ത ആന മുങ്ങിത്താഴുന്നതുകണ്ട്‌ ഉറുമ്പ്‌ ഉറക്കെ വിളിച്ചു പറഞ്ഞു, ... ആരെങ്കിലും എന്റെ ആനച്ചേട്ടനെ രക്ഷിക്കണേ.... പക്ഷേ, ഉറുമ്പിന്റെ നിലവിളികേട്ട്‌ കായലിലേക്ക്‌ എടുത്തുചാടാന്‍ ആരും ധൈര്യപ്പെട്ടില്ല. അപ്പോഴും ആന വെള്ളത്തില്‍ മുങ്ങിത്താഴുകയാണ്‌.
പെട്ടെന്നാണ്‌ അതുസംഭവിച്ചത്‌. ഏവരും നോക്കിനില്‍ക്കേ നിലയില്ലാ കയത്തിലേക്കതാ ഉറുമ്പ്‌ എടുത്തുചാടി. ഒരുവിധത്തില്‍ വെള്ളത്തില്‍ മുങ്ങിയ ആനയും ഉറുമ്പും കരയ്‌ക്കുകയറി. ജീവന്‍ പണയം വച്ച്‌ തക്കസമയത്ത്‌ ആനയെ രക്ഷിച്ച ഉറുമ്പിനെ എല്ലാവരും പ്രശംസിച്ചു. അപ്പോള്‍ വള്ളംകളിയില്‍ വജയിച്ചവര്‍ക്ക്‌ ട്രോഫി നല്‍കാനെത്തിയ മന്ത്രിയും മറ്റു സാംസ്‌കാരിക നായകന്‍മാരും ഇരുവരുടേയും അടുത്തെത്തി. എന്നിട്ട്‌ മന്ത്രി ഉറുമ്പിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു, ധീരനായ ഉറുമ്പേ.... വെള്ളത്തില്‍ വീണ ആനയെ അതിസാഹസികമായി രക്ഷിച്ച നിനക്ക്‌ ഞാന്‍ ഇതാ ഒരു ട്രോഫി നല്‍കാന്‍ പോവുകയാണ്‌. മന്ത്രിയുടെ കൈയില്‍നിന്ന്‌ ട്രോഫി വാങ്ങിയശേഷം ഉറുമ്പ്‌ മന്ത്രിയോട്‌ ചോദിച്ചു, സര്‍... അങ്ങ്‌ എനിക്ക്‌ ഒരു ഉപകാരംകൂടി ചെയ്‌തു തരണം. അപ്പോള്‍ മന്ത്രി പറഞ്ഞു അതിനെന്താ, പറഞ്ഞോളൂ... ഉറുമ്പു പറഞ്ഞു എന്നെ വെള്ളത്തിലേക്ക്‌ തള്ളിയിട്ടവനെ മന്ത്രിക്കൊന്നു ശരിയാക്കാന്‍ പറ്റുമോ....