Friday, January 23, 2009

പുലി പ്രഭാകരാ.....

ശ്രീലങ്കന്‍ സേനയും തമിഴ്‌പുലികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ഇതിനിടെയാണ്‌ തമിഴ്‌പുലികളുടെ നേതാവ്‌ പ്രഭാകരന്‍ കേരളത്തിലേക്ക്‌ കടന്നിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിച്ചത്‌. ഇതറിഞ്ഞയുടനേ ഉറുമ്പിനു തോന്നി പ്രഭാകരനെ പിടികൂടിയാല്‍ സര്‍ക്കാരിന്റെ അംഗീകാരവും പ്രശസ്‌തിയും കിട്ടും. ഉറുമ്പ്‌്‌ ഇക്കാര്യം ആനയോടു പറഞ്ഞു. ഇതുകേട്ട ആന ഉറുമ്പിനോടു പറഞ്ഞു... എടാ... നീ വേണ്ടാത്ത പണിക്കൊന്നും പോകേണ്ട.... പ്രഭാകരന്‍ വലിയ പുലിയാ... അവന്റെ കയ്യിലെങ്ങാനും പെട്ടാല്‍ നിന്നെ അവന്‍ പീസ്‌ പീസാക്കും. അതുകൊണ്ട്‌ ഇവിടെയെങ്ങാനും അടങ്ങിയിരിക്കാന്‍ നോക്ക്‌. ആനയുടെ ഉപദേശമൊന്നും കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. ഉറുമ്പ്‌ പ്രഭാകരനെ കെണിയിലാക്കാനായി പുറപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉറുമ്പിന്റെ യാതൊരു വിവരവുമില്ല. ആനയ്‌ക്ക്‌ ഉറുമ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ വിഷമം തോന്നി. എന്തായാലും അവന്റെ വീടുവരെ പോകാന്‍ ആന തീരുമാനിച്ചു. അവിടെ ചെന്നപ്പോഴതാ ഉറുമ്പ്‌ ക്ഷീണിതനായി കിടക്കുന്നു. കാര്യം തിരക്കിയപ്പോള്‍ ഉറുമ്പു പറഞ്ഞു.എന്റെയൊരു ഒടുക്കത്തെ ബുദ്ധിയേ .ഞാന്‍ നമ്മുടെ ദാമുച്ചേട്ടന്റെ കടയില്‍ പോയി ഒരു മാപ്പും മേടിച്ച്‌ പ്രഭാകരനെപ്പിടിക്കാന്‍ പദ്ധതിയും തയാറാക്കി.എങ്ങനെ പോകണമെന്നു ചിന്തിച്ചപ്പോഴാണ്‌ നമ്മുടെ ജയനെ ഓര്‍മവന്നത്‌.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.തയ്യല്‍ക്കാരന്‍ കിട്ടുണ്ണിയുടെ കടയില്‍പോയി ജയന്റെ ഒരു ഡ്രസും മേടിച്ച്‌ ഒരു ഹെലികോപ്‌ടറും വാടകയ്‌ക്കെടുത്ത്‌ ജയന്‍ സ്റ്റൈലില്‍ ഒരു കയറില്‍ത്തൂങ്ങി ഞാനങ്ങുപോയി.ജയന്റെ ഡയലോഗുകള്‍ പറഞ്ഞ്‌്‌ പുലിപ്രഭാകരനെ വെല്ലുവിളിച്ച്‌ ഞാന്‍ കുറേ തപ്പിനടന്നു. കുറേയങ്ങു പോയിക്കഴിഞ്ഞപ്പോള്‍ താഴെക്കൂടി പുലി പ്രഭാകരനും കൂട്ടരും പോകുന്നത്‌ ഞാന്‍ കണ്ടു.`പ്രഭാകരാാാാ....... ഞാനിതാ വരുന്നൂൂൂൂ.......`.എന്നു പറഞ്ഞ്‌ ഞാന്‍ താഴേയ്‌ക്കു ചാടി. പിന്നൊന്നും എനിക്ക്‌ ഓര്‍മയില്ല. അതെന്താടാ നീ ബോധംകെട്ടുപോയോ ആന ചോദിച്ചു.ഇല്ല ആനച്ചേട്ടാ .ഞാന്‍ പിടച്ചെഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ പുലി പ്രഭാകരന്‍ അതാ നില്‍ക്കുന്നു.തോക്കുംപിടിച്ച്‌ കൂടെ കുറേ തടിമാടന്‍മാരും.പ്രഭാകരന്‍ ആഞ്ഞെന്റെ കരണത്തിന്‌ ഒറ്റയടി കൂടെ ഒരു അലര്‍ച്ചയും .പോടാ വീട്ടില്‍....*@!*@!*@!*എന്റെ കണ്ണില്‍ പൊന്നീച്ച പറന്നു.പിന്നെയെനിക്ക്‌ ഒന്നും ഓര്‍മയില്ലെന്റെ ആനച്ചേട്ടാ....

ദേശീയ സ്‌കൂള്‍ മീറ്റ്‌

ഒളിമ്പിക്‌സിലും, സംസ്ഥാന കലാ-കായികമേളകളിലും സ്വര്‍ണം വാങ്ങിക്കൂട്ടിയതിനു തൊട്ടുപിന്നാലെയാണ്‌ ഉറുമ്പ്‌ ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നത്‌. ഇത്തവണ മറ്റൊരു പ്രത്യേകതകൂടി ദേശീയ സ്‌കൂള്‍ മീറ്റിനുണ്ട്‌. ഉറുമ്പിനോടൊപ്പം അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളത്തിനുവേണ്ടി ആനയും മത്സരത്തിനുറങ്ങുന്നുണ്ട്‌. എന്തായാലും അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളംതന്നെ സ്വര്‍ണം കൊയ്യുമെന്നാണ്‌ സ്‌പോര്‍ട്‌സ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. മത്സരം തുടങ്ങാറായി. ആനയും ഉറുമ്പും അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍ ഇനത്തിലാണ്‌ മാറ്റുരയ്‌ക്കുന്നത്‌. സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ ഇവരോടൊപ്പം മറ്റു നാലുപേര്‍കൂടി നിരന്നു നില്‍പ്പുണ്ട്‌. കാണികളുടെയെല്ലാം ശ്രദ്ധ ഉറുമ്പിലാണ്‌. കാരണം ഉറുമ്പ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിമ്പിക്‌സില്‍വരെ പങ്കെടുത്തിട്ടുള്ളതിനാല്‍ ഉറുമ്പുതന്നെ ഇത്തവണയും ഒന്നാമതെത്തുമെന്നാണ്‌ ഏവരുടേയും വിശ്വാസം.എല്ലാവരും ഓടാന്‍ തയാറായി നില്‍ക്കുകയാണ്‌. പെട്ടെന്ന്‌ വെടിയൊച്ച മുഴങ്ങി. എല്ലാവരും ശരവേഗത്തില്‍ പായുകയാണ്‌. ട്രാക്കിന്റെ ഏതാണ്ട്‌ മധ്യഭാഗത്തെത്തിയപ്പോള്‍ ഉറുമ്പിനെ പിന്തള്ളിക്കൊണ്ട്‌ ആന മുമ്പില്‍ കയറി. കാണികളെല്ലാം മത്സരം ഹൃദയമിടിപ്പോടെ വീക്ഷിക്കുകയാണ്‌. കാരണം ഏറ്റവും വലിയ ഓട്ടക്കാരനായ ഉറുമ്പിനെ ആന തോല്‍പ്പിക്കുമെന്ന്‌ ഉറപ്പായി ക്കഴിഞ്ഞു. ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായി. എന്നിട്ടും ഉറുമ്പ്‌ ആനയുടെ പിന്നിലാണ്‌. കാണികളെല്ലാം ആവേശപൂര്‍വം ഉച്ചത്തില്‍ കയ്യടിച്ചുകൊണ്ട്‌ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ്‌. ഫിനിഷിംഗ്‌ പോയിന്റിന്‌ ഏതാണ്ട്‌ അഞ്ചു മീറ്റര്‍ ദൂരംകൂടിയേ ഇനി ബാക്കിയുള്ളൂ. ആന ഫിനിഷിംഗ്‌ പോയിന്റിന്റെ തൊട്ടടുത്തുവരെയെത്തി. പെട്ടെന്നാണ്‌ ഏറ്റവും മുമ്പില്‍ ഓടിക്കൊണ്ടിരുന്ന ആന മൂക്കുംകുത്തി താഴേക്കു മറിഞ്ഞു വീണത്‌. ആന വീണതും പിറകേ ഓടിക്കൊണ്ടിരുന്ന ഉറുമ്പ്‌ ഫിനിഷ്‌ ചെയ്‌തതും ഒരുപോലെയായിരുന്നു. മത്സരം വീക്ഷിച്ചുകൊണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചു. വീണ്ടും ഉറുമ്പ്‌ ജയിച്ചിരിക്കുകയാണ്‌. അങ്ങനെ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ ഓടിക്കൂടി. എന്നിട്ട്‌ ഉറുമ്പിനോട്‌ മത്സരത്തിന്റെ സ്വഭാവത്തേക്കുറിച്ചും മറ്റും അഭിപ്രായങ്ങള്‍തേടുകയാണ്‌. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍നിന്നും ഒരാള്‍ ഉറുമ്പിനോടു ചോദിച്ചു...., മത്സരത്തിന്റെ ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായപ്പോഴേക്കും ആന ജയിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ.... താങ്കളാണ്‌ മികച്ച വിജയം കൈവരിച്ചത്‌.... പക്ഷേ ഇതെങ്ങനെ സാധിച്ചുവെന്ന്‌ ഒന്നുവിശദീകരിക്കാമോ?... അപ്പോള്‍ ഉറുമ്പ്‌ തലയുയര്‍ത്തി വളരെ ഗൗരവത്തില്‍ പറഞ്ഞു.... ഇതില്‍ പ്രത്യേകിച്ച്‌ വിശദീകരിക്കാനൊന്നുമില്ല. ഞാന്‍ വളരെ കഷ്ടപ്പെട്ട്‌ ഓടിയെത്തി ഫിനിഷ്‌ ചെയ്യുകയായിരുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ പിന്നെയും ചോദിച്ചു.. പക്ഷേ താങ്കള്‍ അസാധ്യമെന്നു കരുതിയ കാര്യമാണ്‌ വളരെ ഞൊടിയിടയില്‍ നേടിയെടുത്തത്‌. ഇതെങ്ങനെയെന്നു ദയവായി പറയൂ..... പത്രപ്രവര്‍ത്തകരുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം കേട്ട ഉറുമ്പ്‌ അവസാനം അവരോട്‌ തന്റെ വിജയരഹസ്യം പറയാന്‍ നിര്‍ബന്ധിതനായി. എന്നിട്ട്‌ ഉറുമ്പ്‌ പറഞ്ഞു.. അതേ... ആന ഫിനിഷിംഗ്‌ പോയിന്റിലെത്താറായപ്പോഴേക്കും തൊട്ടു പിറകേ ഓടിക്കൊണ്ടിരുന്ന ഞാന്‍ അവന്റെ വാലില്‍ പിടിച്ച്‌ ചെറുതായൊന്നു പിന്നോട്ടു വലിച്ചു. അപ്പോള്‍ അവന്‍ താഴെവീണു. അങ്ങനെ ഞാന്‍ ഓടി മുന്നില്‍ക്കയറി.

ഉറുമ്പിന്റെ സ്‌കൂട്ടറും ആനയുടെവീഴ്‌ചയും

ഒരു ദിവസം ആനയും ഉറുമ്പും കൂടി സിനിമാ കാണാന്‍ ടൗണില്‍ പോകാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ സ്‌കൂട്ടറില്‍ യാത്രായി. ഉറുമ്പായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്‌. കുറെ ദൂരം ചെന്നപ്പോഴേക്കും റോഡിനു നടുവിലുള്ള ഒരു ഗട്ടറിലേക്ക്‌ സ്‌കൂട്ടര്‍ കയറുകയും പെട്ടെന്ന്‌ മറിഞ്ഞു വീഴുകയും ചെയ്‌തു. അപ്പോള്‍ പിന്നിലിരുന്ന ആന തെറിച്ച്‌ ഗട്ടറിലേക്കു വീണു.സ്‌കൂട്ടര്‍ മറിഞ്ഞു വീണിട്ടും ഉറുമ്പിനു കാര്യമായ പരിക്കുകളൊന്നുമുണ്ടായില്ല. എന്നാല്‍ അപകടമുണ്ടായ ഉടനേ തന്നെ ആനയുടെ ബോധം നഷ്‌ടപ്പെട്ടു. പെട്ടെന്നു തന്നെ ഉറുമ്പ്‌ ഒരു വിധത്തില്‍ എണീറ്റ്‌ അടുത്തുള്ള കടയില്‍നിന്നും വെള്ളം വാങ്ങി ആനയുടെ മുഖത്തു തളിച്ചു.ബോധം തെളിഞ്ഞ ആന നോക്കുമ്പോള്‍ ഉറുമ്പിന്‌ കാര്യമായ പരിക്കുകളൊന്നും ഇല്ല. അപ്പോള്‍ ആന ഉറുമ്പിനോടു ചോദിച്ചു, സ്‌കൂട്ടറിനു പിന്നിലിരുന്ന എനിക്കാണു കൂടുതല്‍ പരിക്ക്‌, നിനക്കെന്താ ഒന്നും പറ്റാഞ്ഞത്‌.... അപ്പോള്‍ ഉറുമ്പ്‌ ആനയോട്‌ വളരെ ഗമയില്‍ പറഞ്ഞു. `അതേ... }ഞാന്‍ വന്നു വീണത്‌ എന്റെ ഹെല്‍മറ്റിനുള്ളിലായിരുന്നു. !'

ചാന്ദ്രയാന

സ്‌കൂള്‍വിട്ട്‌ തിരികെ വരുംവഴി അതാതു ദിനങ്ങളില്‍ പഠിപ്പിച്ച കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ടാണ്‌ ആനയും ഉറുമ്പും വരുന്നത്‌. ഒരാഴ്‌ചയായി ക്ലാസില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെപ്പറ്റിയാണ്‌ പഠിപ്പിക്കുന്നത്‌. ചന്ദ്രനെപ്പറ്റി കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ്‌ ഇരുവരും. ഉറുമ്പിന്‌ മിക്ക ദിവസങ്ങളിലും തവള ടീച്ചറിന്റെ കയ്യില്‍നിന്നും നല്ല തല്ല്‌ കിട്ടാറുണ്ട്‌. വീട്ടിലേക്കു മടങ്ങിവരവേ ഉറുമ്പ്‌ ആനയോടു പറഞ്ഞു: എടാ.... ഇന്ന്‌ എനിക്ക്‌ തല്ല്‌ കിട്ടിയ വിവരം നീ ആരോടും പറയരുത്‌ കേട്ടോ.... ഉറുമ്പിന്റെ പരിഭവം പറച്ചില്‍ കേട്ട്‌ ആന തലകുലുക്കി. അങ്ങനെ നടന്നു വരവേയാണ്‌ പെട്ടെന്ന്‌ ശക്തമായ കാറ്റും മഴയും ഉണ്ടായത്‌്‌. ഉടന്‍തന്നെ ഇരുവരും റോഡരുകിലുള്ള വെയിറ്റിംഗ്‌ ഷെഡിലേക്കു കയറിനിന്നു. ഏറെനേരം നീണ്ടുനിന്ന മഴ ശമിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആന പറഞ്ഞു; എടാ.. മഴ തീരുന്ന ലക്ഷണമൊന്നുമില്ല.. നേരമാണെങ്കില്‍ ഇരുട്ടാന്‍ പോകുന്നു. അപ്പോള്‍ ഉറുമ്പു പറഞ്ഞു: പേടിക്കേണ്ട മഴ ശമിച്ചാലുടന്‍ നമുക്ക്‌ പോകാം. എന്നാല്‍, മഴയുടെ ശക്തികുറഞ്ഞതുമില്ല. പെട്ടെന്നുതന്നെ നേരം ഇരുട്ടായി തുടങ്ങി. അപ്പോഴാണ്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞത്‌... എന്തായാലും നമ്മുടെ ചന്ദ്രന്‍തന്നെയാ നമുക്ക്‌ ഉപകാരപ്രദം. സൂര്യനെക്കൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. ഇതുകേട്ട ആന പറഞ്ഞു.. നീയെന്താ ഈ പറയുന്നത്‌. സൂര്യനല്ലേ ഏറ്റവും വലിയ ശക്തി.. കൂടാതെ സൂര്യപ്രകാശമുണ്ടെങ്കിലല്ലേ നമുക്ക്‌ സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കൂ. ആനയുടെ മറുപടികേട്ട ഉറുമ്പ്‌ അവനോടു പറഞ്ഞു.... എടാ.. നീ വല്യ പഠിത്തക്കാരനായിരിക്കും... പക്ഷേ, നിനക്കു ഒട്ടും വിവരമില്ലല്ലോ... ആന ചോദിച്ചു അതെന്താ... അപ്പോള്‍ ഉറുമ്പിന്റെ മറുപടി, പകലാണെങ്കില്‍ നമുക്ക്‌ ഒന്നും പേടിക്കേണ്ട കാര്യമില്ല....... പക്ഷേ, രാത്രിയില്‍ ചന്ദ്രനുംകൂടി ഇല്ലായിരുന്നെങ്കില്‍..... ഹൊ... എനിക്ക്‌ ചിന്തിക്കാന്‍കൂടി വയ്യ.

An(T) Accident

ആനയും ഉറുമ്പും കുറെ ദിവസമായി സ്‌കൂളില്‍ പോയിട്ട്‌. ഇരുവരെ യും കാണാഞ്ഞപ്പോള്‍ തവളടീച്ചര്‍ ഇവരെ തിരക്കി വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. ആദ്യം ആനയുടെ വീട്ടിലാണ്‌ ടീച്ചര്‍ ചെന്നത്‌. അവിടെ ചെന്നപ്പോള്‍ ആനയെ കാണാന്‍ സാധിച്ചില്ല. പിന്നീട്‌ അടുത്തുള്ള വീട്ടുകാരോട്‌ തിരക്കിയപ്പോഴാണ്‌ ഉറുമ്പിനെ ആശുപത്രയില്‍ അഡ്‌മിറ്റാക്കിയിരിക്കുന്നതിനാല്‍ ആന കൂട്ടിരിക്കാന്‍ പോയിരിക്കുകയാണെന്ന്‌ മനസിലാക്കിയത്‌. ആശുപത്രിയിലെത്തിയ ടീച്ചര്‍ ആനയെ കണ്ടുമുട്ടി.
ആന ടീച്ചറെയുംകൂട്ടി ഉറുമ്പിനെ അഡ്‌ മിറ്റു ചെയ്‌തിരിക്കുന്ന അത്യാഹിത വിഭാഗത്തിലെത്തി. ഉറുമ്പിനെ കണ്ടമാത്രയി ല്‍തന്നെ ടീച്ചര്‍ ഞെട്ടിപ്പോയി. തലയില്‍വലിയൊരു കെട്ടുമായി ഉറുമ്പ്‌ ബെഡില്‍ കിടക്കുകയാണ്‌. ഉറുമ്പിന്റെയടുത്തു വന്നിട്ട്‌ ടീച്ചര്‍ ചോദിച്ചു, എന്താ നിനക്കു പറ്റിയത്‌. ഇതെന്തു മുറിവാ നിന്റെ തലയില്‍? ടീച്ചറുടെ ചോദ്യം കേട്ട ഉറുമ്പു പറഞ്ഞു. ടീച്ചറേ. ഞാന്‍ ആനയുടെ പുറത്തുകേറി വീട്ടിലേക്കു വരുമ്പോള്‍ വ ഴിയിലേക്കു നീണ്ടുനിന്ന ഒരു മരക്കൊമ്പു തലയിലിടിച്ചതാ.
അപ്പോള്‍ ടീച്ചര്‍ പറഞ്ഞു. എടാ മണ്ടാ. എന്നാല്‍ നിനക്ക്‌ ഒന്നു കുനിഞ്ഞു കൊടുത്താല്‍ പോരാരുന്നോ? അപ്പോള്‍ ഉറുമ്പു പറഞ്ഞു. അതുമതിയായിരുന്നു.
പക്ഷേ ഞാനോര്‍ത്തു ആന കുനിയുമായിരിക്കുമെന്ന്‌.

Wednesday, January 7, 2009

ഒളിമ്പിക്‌സ്‌


ഒളിമ്പിക്‌സ്‌ മത്സരത്തില്‍ ബോക്‌സിംഗ്‌ ഇനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബെയ്‌ജിംഗിലെത്തിയത്‌ വില്ലാളിവീരനായ ഉറുമ്പായിരുന്നു. ഉറുമ്പിന്റെ എതിരാളിയോ.... ആഫ്രിക്കയില്‍ നിന്നുമെത്തിയ തടിമാടനായ ആനയും. മത്സരം തുടങ്ങുന്നതിനു മുമ്പേ ഉറുമ്പ്‌ ചാടി ബോക്‌സിംഗ്‌ റിംഗില്‍ കയറി. എന്നിട്ട്‌ കാണികളെയെല്ലാം നോക്കി അഭിവാദ്യം ചെയ്യാന്‍ തുടങ്ങി. മത്സരത്തിനു മുമ്പുള്ള ഉറുമ്പിന്റെ മസിലുപിടുത്തം കാണികള്‍ക്കു നന്നേ രസിച്ചു. കുറേ കഴിഞ്ഞപ്പോഴാണ്‌ ഉറുമ്പിന്റെ എതിരാളിയായ ആന ബോക്‌സിംഗ്‌ റിംഗിലേക്ക്‌ കടന്നു വന്നത്‌. ആനയെ കണ്ടതും ഉറുമ്പിന്‌ തലചുറ്റല്‍ അനുഭവപ്പെട്ടതും ഒരുപോലെയായിരുന്നു. പെട്ടെന്നുതന്നെ സ്വബോധം തിരിച്ചുകിട്ടിയ ഉറുമ്പ്‌ റഫറിയോടു ചോദിച്ചു... ഈ ആനയോടാണോ ഞാന്‍ മത്സരിക്കേണ്ടത്‌..... ഞാനെങ്ങനെയാ ഇവനുമായി ഗുസ്‌തി നടത്തുന്നത്‌.... എനിക്കു പേടിയാ..... ഞാന്‍ മത്സരിക്കാനില്ല... എന്നെ വേഗം ഇറക്കിവിടാമോ..... ഇതുകേട്ട റഫറി പറഞ്ഞു... പറ്റില്ല. നിങ്ങളുടെ എതിരാളിയായി മത്സരിക്കാനിറങ്ങുന്നത്‌ ഈ ആനതന്നെയാണ്‌. മത്സരം ഉടന്‍ തുടങ്ങും... വേഗം തയാറായിക്കോണം. ഈ സമയം കാണികള്‍ ആര്‍പ്പുവിളിക്കാന്‍ തുടങ്ങിയിരുന്നു. യാതൊരു രക്ഷയുമില്ലെന്നു മനസിലാക്കിയ ഉറുമ്പിന്‌ ഒടുവില്‍ മത്സരിക്കാതെ നിവൃത്തിയില്ലെന്നായി. അങ്ങനെ മത്സരം തുടങ്ങി. അവസാനം വില്ലാളി വീരനായ ഉറുമ്പ്‌ മത്സരത്തില്‍ വിജയിക്കുകയും ചെയ്‌തു. വിജയശ്രീലാളിതനായി തിരികെ നാട്ടിലെത്തിയ ഉറുമ്പിനോട്‌ കൂട്ടുകാര്‍ ചോദിച്ചു... ഹോ.... ഭയങ്കരം.... സമ്മതിച്ചിരിക്കുന്നു... എന്നാലും എങ്ങിനെയാ നീ ആ പൊണ്ണത്തടിയന്‍ ആനയെ തോല്‍പിച്ചത്‌...?????അപ്പോള്‍ ഉറുമ്പു പറഞ്ഞു..... അതു നിസാര കാര്യമല്ലേ.... ആന എന്നെ ഇടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഇടികൊള്ളാതെ ബോക്‌സിംഗ്‌ റിംഗിലൂടെ ഓടി. അവസാനം ഓടിയോടി തളര്‍ന്ന ആന അടിതെറ്റി താഴെവീണു. അപ്പോള്‍ ഞാന്‍ അവന്റെ മൂക്കിടിച്ചു പഞ്ചറാക്കി. ഇപ്പോള്‍ മനസിലായില്ലേ... അടിതെറ്റിയാല്‍ ആനയും വീഴുമെന്ന്‌......

ഒരു സൈക്കിള്‍ യാത്രയുടെ കഥ


ഒരു ദിവസം ആനയും ഉറുമ്പുംകൂടി ഒരു യാത്രയ്‌ക്ക്‌ പോകാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ സൈക്കിളില്‍ യാത്രയായി. ഉറുമ്പ്‌ സൈക്കിളിനു പിറകിലായാണ്‌ ഇരുന്നത്‌. കഥയും കാര്യവുമൊക്കെപ്പറഞ്ഞ്‌ അവരങ്ങനെ പോകുമ്പോള്‍ അതാ എതിരേ ഒരു ടിപ്പര്‍ വരുന്നു. ആന പെട്ടെന്ന്‌ സൈക്കിള്‍ റോഡിനു വശത്തേക്ക്‌ വെട്ടിച്ചു. പക്ഷേ വളരെ വേഗതയില്‍വന്ന ടിപ്പര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച്‌ വീണു. വീണയുടനേതന്നെ സൈക്കിളിനു പിറകിലിരുന്ന ഉറുമ്പിന്റെ ബോധം പോയി. സൈക്കിള്‍ ഓടിച്ചിരുന്ന ആനയ്‌ക്ക്‌ ഗുരുതരമായ പരിക്കും പറ്റി. അപകടമുണ്ടായിടത്ത്‌ ഓടിക്കൂടിയവര്‍ ഉടന്‍തന്നെ പരിക്കു പററിയ ആനയെ പൊക്കിയെടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. സം?വമൊക്കെക്കഴിഞ്ഞ്‌ കുറേനേരത്തിനുശേഷമാണ്‌ ഉറുമ്പിന്‌ ബോധം വീണത്‌. ബോധം തെളിഞ്ഞ ഉറുമ്പ്‌ പെട്ടെന്ന്‌ ചുറ്റും കൂടിനിന്നവരോട്‌ ചോദിച്ചു... എന്റെകൂടെ ഉണ്ടായിരുന്ന ആനയെന്തിയേ.... ആനയ്‌ക്ക്‌ എന്തെങ്കിലും പറ്റിയോ? അപ്പോള്‍ ഉറുമ്പിനോട്‌ ഒരാള്‍ പറഞ്ഞു. ?ആനയ്‌ക്ക്‌ ഗുരുതരമായ പരിക്കുണ്ട്‌... ഞങ്ങളെല്ലാംകൂടി ആനയെ ആശുപത്രിയിലാക്കി. രക്തം കയറ്റിക്കൊണ്ടിരിക്കുവാ.?ഇതുകേട്ടയുടനേ ഉറുമ്പ്‌ ചാടിയെണീറ്റു. എന്നിട്ട്‌ ചുറ്റും കൂടിനിന്നവരെ വകഞ്ഞുമാറ്റി പുറത്തേയ്‌ക്കു പാഞ്ഞു. അപ്പോള്‍ ഒരാള്‍ ഉറുമ്പിനെ പിടിച്ചു നിര്‍ത്തിയിട്ട്‌ ചോദിച്ചു.. ?ഉറുമ്പേ, എന്തിനാ നീ ധൃതിപിടിച്ച്‌ ഓടുന്നത്‌.? അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു.... ആനയ്‌ക്ക്‌ രക്തം കയറ്റിക്കൊണ്ടിരിക്കുകയാണെന്നല്ലേ പറഞ്ഞത്‌. അവന്റേത്‌ എ-നെഗറ്റീവാ. ഞാന്‍ വേഗം പോയി അവന്‌ രക്തം കൊടുക്കട്ടെ

ഉറുമ്പിന്റെ ബോധക്ഷയം

ആനയും ഉറുമ്പും കൂട്ടുകാര നായ അണ്ണാന്റെ കല്യാണ ത്തിന്‌ പോവുകയായിരുന്നു. പട്ടണത്തിലായിരുന്നു അണ്ണാന്റെ വീട്‌. ഇരുവരും അണിഞ്ഞൊരുങ്ങി ബസ്‌ സ്റ്റോപ്പിലേക്കു നടന്നു നീങ്ങി. ബസു വന്നപ്പോള്‍ ഉറുമ്പ്‌ ആദ്യമേ ബസില്‍ ചാടിക്കയറി. പിന്നാലെ ആനയും ഒരുവിധത്തില്‍ കയറിപ്പറ്റി.
ബസില്‍ വളരെയധികം ആള്‍ക്കാരുണ്ടായിരുന്ന തിനാല്‍ ആന ഫുട്‌ബോ ഡിലായിരുന്നു നിന്നത്‌. ഒടുവില്‍ ബസ്‌ കല്യാണ വീടിനു മുമ്പിലെത്തി. ആന ഇറങ്ങാന്‍വേണ്ടി ബസിന്റെ ഡോര്‍ തുറന്നതും പെട്ടെന്ന്‌ മറിഞ്ഞ്‌ താഴേക്കു വീണു. താഴെവീണയുടന്‍ തന്നെ ആനയുടെ ബോധം പോയി. ഇതുകണ്ടുകൊണ്ട്‌ പിറകേ ഇറങ്ങിയ ഉറുമ്പിനും പെട്ടെന്ന്‌ ബോധക്ഷയമു ണ്ടായി. അപ്പോള്‍ അവിടെ കൂടെയുണ്ടായിരുന്നവര്‍ ഓടിക്കൂടി. ഉടന്‍തന്നെ കൂട്ടുകാരനായ അണ്ണാനും എത്തി. അണ്ണാന്‍ ഇരുവരുടേയും മുഖത്തേക്ക്‌ വെള്ളം തളിച്ചു. ആദ്യം ആനയ്‌ക്കാണ്‌ ബോധം വീണത്‌. എല്ലാവരും ആനയോടു എന്താണു പറ്റിയതെന്നു ചോദിച്ചു. ആന പറഞ്ഞു, നല്ല തിരക്കായതിനാല്‍ ഡോര്‍ തുറന്നയുടന്‍തന്നെ ഞാന്‍ വെളിയി ലേക്കു മറിഞ്ഞു വീഴുകയായിരുന്നു. അതുകൊണ്ടാ എന്റെ ബോധം പോയത്‌. കാര്യമൊക്കെ പറഞ്ഞുകൊണ്ടിരുന്ന പ്പോഴാണ്‌ ഉറുമ്പും ബോധമില്ലാതെ അവി ടെ കിടക്കുന്നതു കണ്ടത്‌. ഉടന്‍തന്നെ എല്ലാവരും കുറെ വെള്ളംകൂടി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. വെള്ളം മുഖത്തുവീണയുടനേ ബോധം തെളിഞ്ഞ ഉറുമ്പിനോട്‌ ചുറ്റും കൂടിനിന്നവരെല്ലാം കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു.... ആന ബസില്‍നിന്നിറങ്ങിയപ്പോള്‍ ആനയുടെ ബോധം പോയി. അതുകൊണ്ടാ എന്റെയും ബോധം പോയത്‌. ഇതുകേട്ട അണ്ണാന്‍ ചോദിച്ചു... ആനയുടെ ബോധം പോയത്‌ അവന്‍ താഴെ വീണതു കൊണ്ടാ.. പക്ഷേ നിനക്കെങ്ങനാ ബോധം നഷ്‌ടപ്പെട്ടത്‌?....

അപ്പോള്‍ ഉറുമ്പു പറഞ്ഞു..... അതേ..... ബോധംകെട്ടു വീണ ആനയെ ഞാന്‍തന്നെ ചുമലിലേറ്റിക്കൊണ്ട്‌ ആശുപത്രിയില്‍ പോകണമെന്നു ഓര്‍ത്തുപോയി. അതുകൊണ്ടാ എനിക്കു ബോധം പോയത്‌.

Tuesday, January 6, 2009

സ്‌കൂള്‍ കലോത്സവം

സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ കോട്ടയം ജില്ലയ്‌ക്ക്‌ ഇത്തവണ വന്‍ പ്രതീക്ഷയാണ്‌. കാരണം ഒന്നിലധികം ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന്‌ ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ്‌ ആനയും ഉറുമ്പും തിരുവനന്തപുരത്തേക്കു പോയിരിക്കുന്നത്‌. നൂറുകണക്കിന്‌ മത്സരാര്‍ഥികള്‍ മാറ്റുരയ്‌ക്കുന്ന വേദിക്കു സമീപം ഇരുവരും നില്‍ക്കുകയാണ്‌. അപ്പോഴാണ്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ വന്നത്‌. `നാടകത്തിന്‌ അഭിനയിക്കാനുള്ള മത്സരാര്‍ഥികള്‍ എത്രയും പെട്ടെന്ന്‌ സ്റ്റേജ്‌ നമ്പര്‍ നാലില്‍ എത്തുക'. ഇതുകേട്ടയുടനെ ഉറുമ്പ്‌ ആനയോടു പറഞ്ഞു, എടാ..... എന്റെ ആദ്യത്തെയിനം നാടകമാ...നമുക്ക്‌ വേഗം നാലാം നമ്പര്‍ സ്‌റ്റേജിലേക്കു പോകാം. അങ്ങനെയവര്‍ സ്റ്റേജിലെത്തി. അവിടെയെത്തിയപ്പോള്‍ നാടകത്തില്‍ അഭിനയിക്കാനുള്ളവരെല്ലാം തയാറായി നില്‍ക്കുകയാണ്‌. അവരെല്ലാം ഉറുമ്പിനോടു പറഞ്ഞു.... എടാ... വേഗം നീ ഒരുങ്ങ്‌.. നമ്മുടെ നാടകമാ ആദ്യം അവതരിപ്പിക്കേണ്ടത്‌. ഇതുകേട്ടയുടനേതന്നെ ഉറുമ്പ്‌ പെട്ടെന്ന്‌ നാടകവേഷം കെട്ടി തയാറായി. നാടകം ആരംഭിച്ചു.

രാമായണ കഥയായിരുന്നു ഇവരുടെ നാടക വിഷയം. ഉറുമ്പിന്‌ ലഭിച്ചത്‌ ഹനുമാന്റെ വേഷം ആയിരുന്നു. നാടകം ഗംഭീരമായി അരങ്ങേറുകയാണ്‌. അടുത്തത്‌ ഉറുമ്പ്‌ അഭിനയിക്കുന്ന സീന്‍ ആണ്‌. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയ്‌ക്ക്‌ മുദ്രമോതിരം കൊടുത്തിട്ട്‌ ലങ്കയില്‍നിന്നും രാമന്റെയടുത്തേക്ക്‌ ഹനുമാന്‍ മടങ്ങിവരുന്നതാണ്‌ രംഗം. സ്‌റ്റേജില്‍ കയര്‍കെട്ടി അതില്‍ക്കൂടി ഹനുമാന്‍ പറക്കുന്നരീതിയില്‍ ഊര്‍ന്നിറങ്ങുന്ന തരത്തിലായിരു ന്നു രംഗം സജ്ജീകരിച്ചിരുന്നത്‌. ഊര്‍ന്നിറങ്ങുന്ന രംഗത്തിനായി കെട്ടിയിരുന്ന കയര്‍ കപ്പിയില്‍ക്കൂടി ഉയര്‍ത്തുന്നതും താഴ്‌ത്തുന്നതും ഉറുമ്പിന്റെ വിശ്വസ്‌തനായ കൂട്ടുകാരന്‍ ആനയായിരുന്നു. അങ്ങനെ ഹനുമാന്‍ പറന്നുവരികയാണ്‌. കയര്‍ പിടിച്ചിരുന്ന ആനയുടെ കയ്യില്‍നിന്നും അപ്രതീക്ഷിതമായാണ്‌ കയര്‍ ഊര്‍ന്നുപോയത്‌. നെഞ്ചും വിരിച്ചുകൊണ്ട്‌ രാമന്റെയടുക്കലേക്ക്‌ പറന്നുവന്ന ഉറുമ്പ്‌ പെട്ടെന്നാണ്‌ നടുവടിച്ച്‌ താഴേക്കു വീണത്‌. വീഴ്‌ച സാരമാക്കാതെ ഒരുവിധത്തില്‍ എണീറ്റ ഉറുമ്പിനോട്‌ രാമന്‍ ചോദിച്ചു. `പ്രിയ ഭക്താ... ഹനുമാനേ.... നീ സീതാദേവിയെ കണ്ടുവോ?.....' താഴെവീണതിന്റെ അരിശത്തില്‍ ഉറുമ്പ്‌ രാമനോടു പറഞ്ഞു... `ഞാന്‍ സീതയെയും കണ്ടില്ല.... ഒരു ..... ശൂര്‍പ്പണഖയേയും കണ്ടില്ല.... ആ... കയര്‍പിടിച്ച തടിയന്‍... കള്ളനാനയെ കണ്ടാല്‍..... തല്ലി കാലൊടിക്കുമെന്നു പറഞ്ഞേക്ക്‌ .....